പക്ഷി ഭീതിയില്‍ തിരുവനന്തപുരം വിമാനത്താവളം; സര്‍വീസുകള്‍ വൈകുന്നത് നിത്യസംഭവം

Share

തിരുവനന്തപുരം: ചെറിയൊരു പക്ഷിയിടിച്ചാല്‍ മതി വലിയൊരു വിമാനദുരന്തമുണ്ടാകാന്‍! വ്യോമപാതയിലൂടെ പറക്കുന്ന പക്ഷിക്കൂട്ടം ക്ഷണിച്ചുവരുത്തിയ എത്രയെത്ര അപകടങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്? അത്തരമൊരു വലിയ ഭീഷണി നേരിടുകയാണ് നിലവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. അനിയന്ത്രിതമായ പക്ഷിപ്പറക്കല്‍ കാരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും വിമാന പാതയില്‍ പക്ഷിക്കൂട്ടം വട്ടമിട്ടു പറക്കുന്ന പ്രവണതയുണ്ടെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രകടമാകുന്നത് അതിസങ്കീര്‍ണവും സാന്ദ്രതയേറിയതുമായ പക്ഷിപ്പറക്കല്‍ എന്നാണ് പൈലറ്റുകള്‍ വിശേഷിപ്പിക്കുന്നത്. അലക്ഷ്യമായി പറക്കുന്ന പക്ഷിക്കൂട്ടത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അത് വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിട്ടി ആശങ്കപ്പെടുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പലവട്ടം എയര്‍പോര്‍ട്ട് അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിമാനസര്‍വീസുകളുടെ സമയക്രമത്തെ പക്ഷിയിടി സാരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് പക്ഷിയിടി കാരണം 13 മണിക്കൂറോളമാണ് വൈകിയത്. ഒരു മാസത്തിനിടെ 5 വിമാനങ്ങളില്‍ പക്ഷിയിടിച്ചതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം വിമാനങ്ങള്‍ ഇറങ്ങുമ്പോഴും പറന്നുയരുന്ന നേരത്തും വെടിശബ്ദമുയര്‍ത്തി പക്ഷികളെ തുരത്താറുണ്ടെങ്കിലും ഈ വെടിയൊച്ച ശീലമായിക്കഴിഞ്ഞപ്പോള്‍ പക്ഷികള്‍ക്ക് ഭയമില്ലാതായെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പക്ഷിയിടി കാരണം ഒമാന്‍, ബഹ്‌റിന്‍, സിംഗപ്പൂര്‍ തുടങ്ങിയ അന്താരാഷ്ട്ര സര്‍വീസുകളും നിരവധി ആഭ്യന്തര സര്‍വീസുകളും മണിക്കൂറുകളോളം വൈകിയത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിമാനത്താവളത്തിന് സമീപത്തുള്ള ഇറച്ചിഅവശിഷ്ടം അടക്കമുളള മാലിന്യക്കൂമ്പാരവും എയര്‍പോര്‍ട്ട് മതിലിനോട് ചേര്‍ന്നുള്ള തുറസായ സ്ഥലവുമാണ് പക്ഷികള്‍ വിഹരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് വിമാനത്താവള അതോറിറ്റി ആവശ്യപ്പെടുന്നത്. കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന പുലര്‍ച്ചെയാണ് സമീപത്ത് മാലിന്യം നിക്ഷേപിക്കുന്നത് എന്നതും അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല വിമാനത്താവളത്തിന് സമീപത്ത് തുറന്ന അറവുശാലകളോ മാംസവില്‍പന കേന്ദ്രങ്ങളോ പാടില്ലെന്നാണ് എയര്‍ക്രാഫ്റ്റ് നിയമം പറയുന്നത്. ഈ നിയമം കാറ്റില്‍ പറത്തി വിമാനത്താവളത്തിന് തൊട്ടടുത്തു തന്നെ യഥേഷ്ടം മാംസവില്പന കടകളും ചന്തകളും നിര്‍ബാധം പ്രവര്‍ത്തിച്ചുവരികയാണ്.

വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാവുകയും തീപിടിക്കാനുള്ള സാദ്ധ്യത കൂടുതലുമാണെന്ന് അധികൃതര്‍ മുന്നറിപ്പ് നല്‍കുന്നു. മാത്രമല്ല പക്ഷിയിടിച്ചാല്‍ ഡിജിറ്റല്‍ നിയന്ത്രണ സംവിധാനം തകരാറിലാവുകയും വിമാനത്തിന്റെ നിയന്ത്രണം തെറ്റാനും സാധ്യതയുണ്ട്. പക്ഷിയിടിയുണ്ടായാല്‍ അത് വിമാനാപകടമായി കണക്കാക്കുകയും തുടര്‍ന്ന് പലതലത്തിലുള്ള അന്വേഷണങ്ങള്‍ നേരിടുകയും വേണം. ഈ അന്വേഷണം ഒഴിവാക്കാന്‍ പൈലറ്റുമാര്‍ പലപ്പോഴും പക്ഷിയിടി ഉണ്ടായാല്‍ അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നതും ശ്രദ്ധേയമാണ്. പതിനായിരം വിമാന സര്‍വീസുകളില്‍ അനുവദനീയമായത് ഒരു പക്ഷിയിടി എന്നിരിക്കെ മാസത്തില്‍ പത്തോളം പക്ഷിയിടിക്കല്‍ സംഭവങ്ങളാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും ഗൗരവമേറിയ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന്്് യാത്രക്കാരും നിരന്തരം ആവശ്യപ്പെടുകയാണ്.