ഡല്‍ഹി: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കീഴ്കോടതി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് പരമോന്നത കോടതി പ്രസ്തുത വിധി സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അലഹബാദ് ഹൈക്കോടതി നടത്തിയത് മനുഷ്യത്വ രഹിതമായ പ്രസ്താവനയാണെന്നും ബഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
.
മുതിര്‍ന്ന അഭിഭാഷക ശോഭാഗുപ്ത ഈ വിവാദ ഉത്തവ് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്. സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ല എന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇങ്ങനെ ചെയ്തവര്‍ക്കുമേല്‍ ബലാത്സംഗ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷണം നടത്തിയിരുന്നു. മാത്രമല്ല ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ നേരിടാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഈ വിവാദ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നത്.