മലയാളി ഉള്‍പ്പെടെ 7 ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; മോചനത്തിനായി അപേക്ഷിച്ച് ബന്ധുക്കള്‍

Share

തിരുവനന്തപുരം: ആഫ്രിക്കയില്‍ മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്നും കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലിലെ ജീവനക്കാരെയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കോട്ടിക്കുളം ഗോപാല്‍പേട്ട സ്വദേശി 35 വയസുള്ള രജീന്ദ്രന്‍ ഭാര്‍ഗവനാണ് തട്ടിക്കൊണ്ടുപോയ മലയാളി. ഈ മാസം 17-ന് രാത്രി 11.30-ന് രജീന്ദ്രനെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് രജീന്ദ്രനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മാര്‍ച്ച് 18-ന് ‘വിറ്റൂ റിവര്‍’ കമ്പനി അധികൃതര്‍ രജീന്ദ്രന്റെ ഭാര്യയെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം മറ്റൊരു മലയാളി കൂടി കപ്പലില്‍ ഉണ്ടായിരുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

മലയാളിയായ രാജേന്ദ്രന്‍ ഭാര്‍ഗവനെ കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് എഞ്ചിനീയര്‍മാരായ തേനി ജില്ലയിലെ ലക്ഷ്മണ പ്രദീപ് മുരുകന്‍, കരൂര്‍ സ്വദേശി സതീഷ് കുമാര്‍ സെല്‍വരാജ്, ബിഹാര്‍ സ്വദേശി സന്ദീപ് കുമാര്‍ സിങ്, മിനിക്കോയ് സ്വദേശി ആസിഫ് അലി, മഹാരാഷ്ട്രയില്‍ നിന്നുള്ള മിര്‍ക്ക സമീന്‍ ജാവീദ്, സോല്‍ക്കര്‍ റിഹാന്‍ ഷബീര്‍ എന്നിവരും മൂന്ന് റൊമാനിയക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് തട്ടിക്കാണ്ടുപോയത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരില്‍ പത്തുപേരെ മാത്രമാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ കപ്പല്‍ പിടിച്ചെടുക്കാനുള്ള യാതൊരു നീക്കവും കടല്‍ക്കൊള്ളക്കാര്‍ നടത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

പനാമ രജിസ്‌ട്രേഷനുള്ള ‘വിറ്റൂ റിവര്‍’ കമ്പനിയുടെ കപ്പലാണ് കടൽക്കൊള്ളക്കാര്‍ പിടിച്ചെടുത്ത് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്. മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മെരി ടെക് ടാങ്കര്‍’ മാനേജ്മെന്റിനാണ് ചരക്ക് കടത്തിന്റെ ചുമതല. കപ്പലില്‍ എട്ടോളം ജീവനക്കാര്‍ അവശേഷിക്കുന്നുണ്ടെന്നും ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കമ്പനി അധികൃര്‍ അറിയിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ അവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ചോ യാതൊരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല. മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.