മാര്‍പാപ്പ യു.എ.ഇ-യിലേക്ക്; ഡിസംബര്‍ ആദ്യവാരം ദുബായിലെത്തും

Share

ദുബായ്: ആഗോള കത്തോലിക്കാ സഭയുടെ പരമാചാര്യനും റോമന്‍ കത്തോലിക്കാ സഭയുടെ (ലത്തീന്‍ സഭയുടെ) പരമാദ്ധ്യക്ഷനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ഡിസംബര്‍ ആദ്യവാരം യു.എ.ഇ സന്ദര്‍ശിക്കും. ഈ മാസം (നവംബര്‍ 30) മുതല്‍ ദുബായില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയായ യു.എന്‍ കോപ് 28-ല്‍ ( Climate Conference of Parties) ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും. ഡിസംബര്‍ 1, 2, 3 തീയതികളിലായിരിരക്കും യു.എ.ഇ സന്ദര്‍ശനമെന്ന് മാര്‍പാപ്പ തന്നെയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ ടെലിവിഷനായ ‘ആര്‍.എ.ഐ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. പിതാവിന്റെ 87-ാം ജന്മദിനത്തിന് രണ്ടാഴ്ച മുമ്പാണ് ഈ യാത്രയെന്നതും ശ്രദ്ദേയമാണ്. 1995 മുതല്‍ തുടങ്ങിയ യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത്.

‘കോപ്’ പ്രസിഡന്റ് സുല്‍ത്താന്‍ അല്‍-ജാബറുമായി അടുത്തിടെ മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യാത്രയുടെ കൂടുതല്‍ വിവരങ്ങളോ ഉച്ചകോടിയില്‍ മാര്‍പാപ്പയുടെ നിര്‍വഹണം എന്താണെന്നോ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നമ്മുടെ ഭാവി അപകടത്തിലാണെന്നും ഈ തലമുറയുടെയും വരും തലമുറകളുടെയും ഭാവിയെക്കുറിച്ച് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗോളതാപനം വരുത്തി വയ്ക്കുന്ന വിപത്തിനെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ നിലപാട്.

യു.എ.ഇ-യുടെ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി 2019-ല്‍ നടന്ന വിശ്വമാനവ സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുത്തിരുന്നു. കൗണ്‍സില്‍ ഓഫ് മുസ്ലീം എല്‍ഡേഴ്‌സ് ചെയര്‍മാനും അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാമുമായ ഡോ. അഹമ്മദ് അല്‍ ത്വയ്യിബുമായി മേഖലയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള കാര്യങ്ങള്‍ അന്ന് മാര്‍പാപ്പ ചര്‍ച്ച ചെയ്തിരുന്നു. കാലാവസ്ഥാ ഉച്ചകോടി ഉദ്ഘാടന സമ്മേളനത്തില്‍ താന്‍ പ്രസംഗിക്കുമെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് യു.എന്‍ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നുള്ള മാര്‍പാപ്പയുടെ ഔദ്യോഗിക സ്ഥിരീകരണം.