റിവ്യു ബോംബിങ്ങ്; കർശന നിർദ്ദേശവുമായി ഹൈ കോടതി

Share

റിവ്യു ബോംബിങ്ങിനെതിരെ കർശന മാർ​ഗനിർദ്ദേശങ്ങൾ ഉന്നയിച്ച് ഹൈകോടതി. അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥനത്തിലാണ് നിർദ്ദേശം. സാമൂഹിക മാധ്യമങ്ങളിൽ പലരും റിവ്യു നടത്തുന്നത് പ്രതിഫലം ലക്ഷ്യമിട്ടാണ്. റിവ്യു പറയുന്നതിന് പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെ​ഗറ്റീവ് റിവ്യു ഉണ്ടാക്കുന്നതും പതിവായൊരു പ്രവണതയാണെന്നാണ് കോടതി ഉന്നയിക്കുന്നത്. അതേസമയം ഹൈകോടതിയുടെ നിർദ്ദശങ്ങളുടെ റിപ്പോർട്ട് പ്രകാരം റിവ്യു എന്ന പേരിൽ സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും വിലയിരുത്തലുകൾ നടത്തുന്നത് വ്ലോ​ഗർമാർ ഒഴിവാക്കണമെന്നും, നിലവിൽ കേസെടുക്കാൻ പരിമിതകളുണ്ടെന്നും കോടതി അറിയിച്ചു. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ്, പിടിച്ചുപറി, കവർച്ച എന്നിവയുടെ പരിധിയിൽ വരാത്തതിനാലാണ് നിയമപരമായ നടപടി സ്വീകരിക്കാനാകാത്തത്. സൈബർ സെല്ലിൽ പരാതി നൽകാൻ പ്രത്യേക പോർട്ടൽ വേണമെന്ന നിർ‌ദ്ദേശവും റിപ്പോർട്ടിലുണ്ട്. നടൻമാർ, സിനിമയ്ക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, അപകീർത്തികരമായ പരാമർശങ്ങൾ തുടങ്ങിയ കാര്യങ്ങൾ റിവ്യുവിൽ ഉൾപെടുത്തരുത്. ക്രിയാത്മകമായ വിമർശനം നടത്തുകയാണ് വേണ്ടത് അല്ലാതെ സിനിമയെ വലിച്ചു കീറുകയല്ല വേണ്ടത്. പ്രൊഫഷണലിസമുണ്ടാകണമെന്നും നിയമ, ധാർമിക നിലവാരം കാത്തു സൂക്ഷിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ ഉൾപ്പെടെ നിലപാട് അറിയിക്കാൻ നിർദ്ദേശം നൽകി.