‘ദില്ലി ചലോ’ മാർച്ചിൽ വൻ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ച് പോലീസ്

Share

ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുക്കുകയും, ട്രാക്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു. സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവധിക്കില്ല.
അൻപത് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന ചലോ ദില്ലി മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്നാണ് രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കർഷകരാണ് ദില്ലിയിലേക്ക് തിരിച്ചത്. പൊലീസുമായുളള സംഘർഷത്തിന്റെ സാഹചര്യത്തിലും കൂടുതൽ കർഷകർ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്. ഷംബു അതിർത്തിയിലേക്ക് മാർച്ചിന് കൂടുതൽ ട്രാക്ടറുകൾ കർഷകർ തയ്യാറാക്കി. അതിർത്തി ജില്ലകളിലെല്ലാം ഹരിയാന ഇൻറർനെറ്റ് റദ്ദാക്കി. സമരത്തിൽ പങ്കെടുക്കുന്ന ഹരിയാനയിലെ കർഷകരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും ട്രാക്ടർ പിടിച്ചെടുക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നല്കി.
ഇന്നലെ രാത്രി കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരുമായി സംഘടനകൾ നടത്തിയ അഞ്ചു മണിക്കൂർ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. താങ്ങുവിലയുടെ കാര്യത്തിൽ നടപടിയില്ലാതെ പിന്നോട്ടില്ലെന്ന് കർഷകർ പറഞ്ഞു. അറുപത് വയസ് കഴിഞ്ഞ കർഷകർക്ക് പതിനായിരം രൂപ പെൻഷൻ നല്കണം എന്ന ആവശ്യവും സംഘടനകൾ ശക്തമാക്കുകയാണ്. കർഷക സംഘടനകൾക്ക് ദില്ലി സർക്കാർ പിന്തുണ പ്രഖ്യാപിച്ചു.