കളർകോട് അപകടത്തിൽ ഒരാൾ കൂടി മരണപെട്ടു; മരണം ആറായി

Share

കളർകോട് അപകടത്തിൽ മരണം ആറായി. എടത്വ സ്വദേശി ആൽവിനാണ് മരണപ്പെട്ടത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടം നടന്ന സമയത്ത് തന്നെ അഞ്ച് വിദ്യാർത്ഥികൾ മരിച്ചിരുന്നു.
ദേശിയ പാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനില്‍ കെ.എസ്.ആര്‍ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുൻപ് അഞ്ച് പേർ മരിക്കുകയും ആറ് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആലപ്പു‍ഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മ‍ഴക്കിടെ തിങ്കളാ‍ഴ്ച രാത്രി 9.20 നാണ് അപകടം. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ആലപ്പു‍ഴ ഭാഗത്തേക്ക് പോവുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്‍ ഇടിച്ചാണ് അപകടം. മലപ്പുറം കോട്ടക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദൻ, പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വത്സൻ, കോട്ടയം ചെന്നാട് കരിങ്കു‍ഴിക്കല്‍ ആയുഷ് ഷാജി, ലക്ഷദ്വീപ് അന്ത്രോത്ത് പക്രിച്ചിപ്പുര പി.എ.മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ വെങ്ങര പാണ്ട്യാലവീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ്
മുൻപ് മരിച്ചത്.
ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം ചവറ സ്വദേശി മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവ‍ഴി മുതുപ്പിലാക്കല്‍ ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍, തിരുവനന്തപുരം സ്വദേശി ഷെയ്ൻ ഡെൻസ്റ്റൻ എന്നിവര്‍ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. വണ്ടാനത്തെ ഗവ.മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാത്രി സിനിമകാണാനായി ആലപ്പു‍ഴ നഗരത്തിലേക്ക് പോകുമ്പോ‍ഴായിരുന്നു അപകടം. ആലപ്പു‍ഴ വ‍ഴഞ്ഞവ‍ഴി സ്വദേശി ഷാമില്‍ഖാന്‍റെ ഉടമസ്ഥതയിലുള്ള ടവേര കാര്‍ വാടകക്കെടുത്തായിരുന്നു യാത്ര.
ശക്തമായ മ‍ഴ, കാറില്‍ കയറാവുന്നല്‍ അധികം യാത്രക്കാര്‍ കയറിയത്, വാഹനത്തിന്‍റെ കാലപ്പ‍ഴക്കം എന്നിവയാണ് അപകടത്തിന് കാരണം എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രാഥമിക നിഗമനം. 11 വര്‍ഷം പ‍ഴക്കമുള്ള കാറില്‍ ഏ‍ഴു പേര്‍ക്ക് പകരം 11 പേരാണ് കയറിയിരുന്നത്.