പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാനിര്‍ദേശവുമായി കേരള പൊലീസ്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പെട്ടെന്നുതന്നെ പാസ്‌പോര്‍ട്ട് വീട്ടിലെത്തും എന്ന വാഗ്ദാനവുമായി എത്തുന്ന സൈബര്‍ തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. തൃശൂര്‍ സിറ്റി പൊലീസ് ഫെയ്‌സ്ബുക്കിലൂടെയാണ് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം തട്ടിപ്പ് നമ്മൾ അറിയാതെ പോകുന്നുണ്ടെങ്കിലും ഇവ ശ്രദ്ധിക്കണമെന്നും കൂടുതൽ അന്വേഷിക്കാതെ വ്യക്തി വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറരുതെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
നിങ്ങള്‍ പാസ്സ് പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടോ.. ?
ഉണ്ടെങ്കില്‍ നിങ്ങളെ ഇരയാക്കുന്നതിനായി സൈബര്‍ ഫ്രോഡുകള്‍ പലരീതിയിലും ശ്രമിച്ചെന്നിരിക്കാം
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പെട്ടെന്നുതന്നെ പാസ്‌പോര്‍ട്ട് വീട്ടിലെത്തിയിരിക്കും എന്ന വാഗ്ദാനവുമായാണ് സൈബര്‍ ഫ്രോഡുകള്‍ ലിങ്ക് സഹിതമുള്ള മെസേജ് അയക്കുന്നത്
പാസ് പോര്‍ട്ടുമായി ബന്ധപെട്ട ഏതൊരു പ്രവര്‍ത്തനത്തിനും ഔദ്യോഗിക പാസ് പോര്‍ട്ട് ഓഫീസുമായി ബന്ധപെടുക. ഔദ്യോഗിക പാസ് പോര്‍ട്ട് സേവാ വെബ് സൈറ്റോ ആപ്‌ളിക്കേഷനോ ഉപയോഗിക്കുക.
പാസ് പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപെടുന്ന അനൌദ്യോഗിക വെബ് സൈറ്റുകളില്‍ പ്രവേശിക്കുകയോ അതിലൂടെ ഫീസ് അടക്കുകയോ ചെയ്യരുത്.
ഔദ്യോഗിക വെബ് സൈറ്റ് ആണോ എന്ന് ഉറപ്പാക്കാന്‍ URL പരിശോധിക്കുക. .gov.in എന്നതില്‍ അവസാനിക്കുന്നവയല്ലെങ്കില്‍ ( www.passportindia.gov.in )
വ്യാജ വെബ് സൈറ്റുകള്‍ കണ്ടെത്തുകയാണെങ്കില്‍ സഞ്ചാര്‍ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കുക.
സൈബര്‍ ഫ്രോഡുകളുടെ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പരില്‍ റിപ്പോര്‍ട്ട് ചെയ്യുക.
ഇതാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. അറിയാതെ പോലും നിങ്ങളും അകപെടുകയാണെങ്കിൽ തന്നിരിക്കുന്ന നമ്പറുമായിബന്ധപ്പെടേണ്ടതാണ്. ഇല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, എമർജൻസി നമ്പർ ആയ 112 ൽ അറിയിക്കേണ്ടതാണ്.