വിസ നിയമ ലംഖകര്‍ക്ക് ആശ്വാസം; പൊതുമാപ്പ് അനുസരിച്ച് രാജ്യം വിടാന്‍ ഒക്ടോബര്‍ 31 വരെ സമയം നീട്ടി

Share

ദുബായ്:വിസ നിയമ ലംഖകര്‍ക്ക് യുഎഇ അനുവദിച്ച് പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി അധികൃതര്‍. രാജ്യം വിടുന്നതിനുള്ള ഔട്ട്പാസ് ലഭിച്ചവര്‍ അത് കൈപ്പറ്റി 14 ദിവസത്തിനകം രാജ്യം വിടണമെന്ന നിബന്ധനയിലാണ് അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചത്. അവര്‍ക്ക് രാജ്യം വിടാന്‍ ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചതായി യുഎഇ അധികൃതര്‍ അറിയിച്ചു. നേരത്തേ പൊതുമാപ്പ് അപേക്ഷകര്‍ക്ക് നല്‍കിയിരുന്ന എക്‌സിറ്റ് പാസിന് 14 ദിവസത്തേക്ക് മാത്രമായിരുന്നു കാലാവധി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍, ഈ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതു വരെ എക്‌സിറ്റ് പാസിന് കാലാവധി ഉണ്ടായിരിക്കുമെന്ന് യുഎഇ റിപ്പോര്‍ട്ട് ചെയ്തു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് കൂടുതല്‍ സാവകാശം അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഔട്ട് പാസിന്റെ കാലാവധി നീട്ടി നല്‍കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ക്ലയന്റ് സന്തോഷ വിഭാഗം ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ സാലിം ബിന്‍ അലി പറഞ്ഞു. ഈ സമയപരിധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും രാജ്യം വിടാന്‍ അനുവദിക്കുന്ന രീതിയില്‍ പൊതുമാപ്പ് അപേക്ഷകര്‍ക്ക് നല്‍കുന്ന ഔട്ട്പാസില്‍ ദീര്‍ഘിപ്പിച്ച കാലയളവ് വ്യക്തമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔട്ട് പാസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്ന നിബന്ധന പലര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവില്‍ വിമാന ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തൊട്ടടുത്ത തീയതികളിലേക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ കൂടുതല്‍ പണം നല്‍കാന്‍ നിര്‍ബന്ധിതരാവും എന്നതിനാലാണിത്.
നിലവില്‍ ഒക്ടോബര്‍ 31 വരെ സമയമുള്ളതിനാല്‍ നിരക്ക് കുറഞ്ഞ സമയത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ഔട്ട്പാസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്ന തീരുമാനം പൊതുമാപ്പിന് അപേക്ഷ നല്‍കുന്നത് അവസാനത്തേക്ക് നീട്ടിവയ്ക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കാന്‍ ഇടയുണ്ടെന്ന കാര്യവും നീട്ടാനുള്ള തീരുമാനത്തിന് കാരണമായിരിക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.