വഖഫ് ബില്ലിനെതിരെ പ്രതിഷേധവുമായി ഇന്ത്യ സഖ്യം

Share

ലോക്സഭയിൽ വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച്‌ ഇന്ത്യ സഖ്യം. ക്ഷേത്രഭരണത്തിൽ മുസ്‍ലിംങ്ങളെ ഉൾപ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു പ്രതിഷേധിച്ചത്. ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എൻ.കെ.പ്രേമചന്ദ്രനും പറഞ്ഞു. വഖഫ് ബിൽ സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണം എന്ന് കെ രാധാകൃഷ്ണൻ എം പി ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിനും ഫെഡറൽ സംവിധാനത്തിനുമെതിരെയുള്ള ആക്രമണമാണെന്നു കെ.സി.വേണുഗോപാലും അറിയിച്ചു.
ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ് വഖഫ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്ന് കെ സി വേണുഗോപാല്‍ എം പി ലോക്സഭയിൽ പറഞ്ഞു. വഖഫ് ബോര്‍ഡിൻ്റെ സ്വത്തുക്കള്‍ വിശ്വാസികളുടേതാണ്. അവരാണ് വഖഫ് സംഭാവന നല്‍കുന്നത്. അമുസ്ലിങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി. അയോധ്യ രാമക്ഷേത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ബിൽ മതസ്വാതന്ത്ര്യത്തിന് എതിരെന്നു തൃണമൂൽ കോൺഗ്രസും ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് ഡിഎംകെയും അറിയിച്ചു.