ദില്ലിയില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവം; 13 സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്മെന്റുകള്‍ അടച്ചുപൂട്ടി

Share

ദില്ലിയില്‍ ഐ എ എസ് കോച്ചിങ് സെന്ററിൽ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അഞ്ച് പേരെ കൂടി അറസ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്റര്‍ ഉടമയും കോ-ഓര്‍ഡിനേറ്ററും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ മരിച്ചതോടെ ദില്ലിയിലെ 13 സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്മെന്റുകള്‍ അടച്ചുപൂട്ടി. ദില്ലി കോര്‍പ്പറേഷന്റെതാണ് നടപടി. ഇത്തരം ബേസ്‌മെന്റുകൾ വിദ്യാർത്ഥികൾക്കും ഒരുപോലെ കോച്ചിങ് സെന്ററുകൾക്കും ബുദ്ധിമുട്ടേകുന്ന സാഹചര്യത്തിലുമാണ് നടപടി.
കൊച്ചി സ്വദേശിയടക്കം മൂന്ന് പേരാണ് കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചത്. ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ പരീക്ഷാകേന്ദ്രത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായെന്നും പരാതിയുണ്ട്. അതേസമയം ഈ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. കൊളളലാഭം കൊയ്യുന്ന കോച്ചിംഗ് ബിസിനസിന്റെ ഇരകളാണ് മരിച്ചവരെന്നും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ മരിച്ച സാഹചര്യത്തിൽ ലോക്സഭയിൽ ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയം ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഈ സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. അതോടൊപ്പം, പഠന കേന്ദ്രങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള കർശന നടപടികൾ എടുക്കാനും ഹൈബി ഈഡൻ എംപി ആവശ്യപെട്ടു.