മൊബൈൽ താരിഫ് നിരക്കുകൾ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും

Share

ന്യൂഡൽഹി: മൊബൈൽ താരിഫ് നിരക്കുകൾ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികളായ ജിയോയും എയർടെല്ലും. നിലവിൽ നിരക്കുവർധന ഈ കമ്പനികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വി ഉടൻ തന്നെ നിരക്കു വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ജൂലൈ 3 മുതൽ പുതിയ നിരക്കു പ്രാബല്യത്തിൽ വരുമെന്നാണ് ജിയോയും എയർടെല്ലും പ്രഖ്യാപിച്ചിരിക്കുന്നത്.
ജിയോ 12-15 ശതമാനം വരെയും എയർടെൽ 11-25 ശതമാനം വരെയുമാണ് നിരക്കു വർധിപ്പിച്ചിരിക്കുന്നത്. ജിയോയുടെ പോപ്പുലർ പ്രതിമാസ പ്ലാനായ ദിവസം 1.5 ജിബി ഡേറ്റ ലഭ്യമാകുന്ന 239 രൂപയുടെ പ്ലാൻ 299 രൂപയായി വർധിക്കും. അതായത് 25 ശതമാനം വർധന. ഇത്തരത്തിൽ പ്രതിവാർഷിക ഡേറ്റ പാക്കുകളുടെ കണക്കുകൾ പരിശോധിച്ചാൽ 600 രൂപയുടെ വരെ വർധനയാണ് ഇരു കമ്പനികളും വരുത്താൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ജൂലൈ 3 നു മുൻപേ റീ ചാർജ് ചെയ്യുന്നതിലൂടെ ഈ അധിക ചാർജിൽ നിന്ന് വേണമെങ്കിൽ രക്ഷപ്പെടാം. ജൂലൈ 3 നു മുൻപ് റീചാർജ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് പ്ലാനിൽ കമ്പനി മാറ്റം വരുത്തിയാലും, പ്ലാൻ തന്നെ ഇല്ലാതാക്കിയാലും ഉപഭോക്താവിനെ ബാധിക്കില്ല. ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്കാണ് ഇതു ഗുണപ്രദമാകുക.
ജിയോ, എയർടെൽ ഉപഭോക്താക്കൾക്ക് മുൻകൂട്ടി റീ ചാർജ് ചെയ്യാനുള്ള അവസരം കമ്പനികൾ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ , പ്രതിവാർഷിക പ്ലാനുകൾ 50 തവണ വരെ മുൻകൂട്ടി റീചാർജ് ചെയ്യാമെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എത്ര തവണ റീ ചാർജ് ക്യൂ അപ് ആകുമെന്ന് എയർടെൽ വ്യക്തത വരുത്തിയിട്ടില്ല. അതേ സമയം ഈ സൗകര്യം വി ഉപഭോക്താക്കൾക്കു ലഭ്യവുമല്ല.
അൺലിമിറ്റഡ് 5 ജി ഡേറ്റ ഓഫറുകളിൽ എയർടെൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ 2 ജിബി പ്ലാൻ മുതൽ മുകളിലോട്ടുള്ള പ്ലാനുകൾക്കായി റീ ചാർജ് ചെയ്യുന്നവർക്കു മാത്രമേ ഇനി ജിയോ അൺലിമിറ്റഡ് 5ജി ഡേറ്റ നൽകുകയുള്ളൂ.