പൊളിച്ചെഴുതി പഴയ ക്രിമിനൽ നിയമങ്ങൾ; ഇനി ഐ.പി.സി, സി.ആർ.പി.സി ഇല്ല

Share

കൊച്ചി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമം നിലവിൽ വന്നതോടെ കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിൽ പത്തടിപ്പാലം സ്വദേശിക്കെതിരെയാണ് കേസ്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഓട്ടോ ഡ്രൈവർക്കെതിരെ ബി.എൻ.എസ് 281 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബി.എൻ.എസ് 281
വകുപ്പ് പ്രകാരമുള്ള ശിക്ഷ.
164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ മാറ്റി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും (ബി എൻ എസ്), സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് (ബി.എൻ.എസ്.എസ്) ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.
നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ഗൗരവമേറിയ കുറ്റമാകും അഞ്ചോ അതിലധികമോപേർ ഒരു ഗ്രൂപ്പായി ചേർന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരിൽ ദേഹോദ്രവം ഏൽപ്പിച്ചാൽ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാൾ മരിക്കാൻ കാരണക്കാരൻ ആവുകയും അപകട വിവരം പൊലീസിലോ മജിസ്‌ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താൽ 10 വർഷം വരെ തടവും ശിക്ഷയും ലഭിക്കും.