നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിലാണ് അന്വേഷണം. കോടതി പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഇതില്‍ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പോലീസിന്റെയോ മറ്റുഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു.
ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടി കോടതിയില്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് 2021 ജൂലായ് 19-ന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. അന്ന് കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമായതിനാലാണ് ആരാണ് ഇത്തരത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്ന ആവിശ്യവുമായ നടി കോടതിയില്‍ അനുമതി തേടിയത്.