യു.എ.ഇ-യിലേക്ക് നിയന്ത്രിത-നിരോധന സാധനങ്ങള്‍ കൊണ്ടുവരരുത്; മുന്നറിയിപ്പുമായി കസ്റ്റംസ്

Share

ദുബായ്: വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ-യിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യു.എ.ഇ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ്. കൊണ്ടുവരുന്ന ലഗേജുകളില്‍ നിരോധനവും നിയന്ത്രണവുമുള്ള വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വ്യാജ കറന്‍സി, മതവിരുദ്ധ പ്രസിദ്ധീകരണങ്ങള്‍, സമാന സ്വഭാവമുള്ള കലാസൃഷ്ടികള്‍, ചൂതാട്ട ഉപകരണങ്ങള്‍, ലഹരിമരുന്ന്, ലേസര്‍പേന, അപകടകരമായ മാലിന്യങ്ങള്‍ എന്നിവയാണ് നിരോധിത വസ്തുക്കള്‍. അതേസമയം സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, മത്സ്യങ്ങള്‍, പടക്കങ്ങള്‍, വെടിമരുന്ന്, മരുന്നുകള്‍, ജീവനുള്ള മൃഗങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, വയര്‍ലെസ് ഉപകരണങ്ങള്‍, ആല്‍ക്കഹോളിക് ഡ്രിങ്ക്സ്, പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, കോസ്മെറ്റിക്സ്, വാഹനങ്ങളുടെ പുതിയ ടയറുകള്‍, ആയുധങ്ങള്‍, ആണവോര്‍ജ ഉല്‍പ്പന്നങ്ങള്‍, തുടങ്ങിയവയാണ് നിയന്ത്രിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇത്തരം വസ്തുക്കള്‍ യു.എ.ഇ-യിലേക്ക്് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരും. നിയന്ത്രിത-നിരോധിത ഉല്‍പ്പന്നങ്ങള്‍ യുഎഇ-യിലേക്ക് കൊണ്ടു വരുന്നതുപോലെ തന്നെ മറ്റ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതും ശിക്ഷാര്‍ഹമാണ്. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ഇത്തരം സാധനങ്ങള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് വ്യക്തമാക്കി. രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതിയില്ലാത്ത എന്തെങ്കിലും സാധനങ്ങള്‍ കൊണ്ടുവരണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.