പ്രമുഖ ചാനലിനെതിരെ ഡബ്ല്യുസിസി; സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്ക് പരാതി നൽകി

Share

പ്രമുഖ സ്വകാര്യ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി. റിപ്പോർട്ടർ ടിവിയ്ക്കെതിരെയാണ് പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന പരാതി ഉന്നയിച്ചാണ് ചാനലിനെതിരെ പരാതി നൽകിയത്. സ്വകാര്യത മാനിക്കണം എന്ന കോടതി ഉത്തരവ് ലംഘിച്ചു. റിപ്പോർട്ടർ ടിവി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സര്‍ക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികളാണ് ചാനല്‍ പുറത്തുവിടുന്നത്. കമ്മറ്റി റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കുന്നതാണ് ചാനലിന്റെ നീക്കം. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ്.
സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് മുഖ്യമന്ത്രിക്ക് ഡബ്ല്യുസിസി തുറന്ന കത്ത് എഴുതിയത്. ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും ഡബ്ല്യുസിസി പറഞ്ഞു. റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങൾ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി നൽകിയത് ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും ഡബ്ല്യുസിസി പറഞ്ഞു.