വർണശോഭയിൽ തിളങ്ങി പാരീസ് ഒളിംപിക്‌സ്

Share

പാരീസ്: പാരീസിൽ ഒളിംപിക്‌സ് 2024 ന് വര്‍ണാഭമായ തുടക്കം. മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മനോഹരമായ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങാണ് പാരീസിൽ കായിക ലോകം കണ്ടത്‌. സെയ്ന്‍ നദിക്കരയിൽ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാർച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചു. സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെയ്ന്‍ നദിയിലൂടെ കടന്നുപോയത്.
പാരീസ് ഒളിമ്പിക്സിന് കൊടിയേറിയതോടെ ഇന്ത്യ എത്തുന്നത് വലിയ പ്രതീക്ഷയിൽ ആണ്. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്. 78 അംഗ സംഘവുമായാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്സിന് എത്തുന്നത്‌. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും മെഡൽ നേടിയ ബാഡ്മിന്റൺ ഇതിഹാസം പിവി സിന്ധു ഹാട്രിക് ഒളിമ്പിക്സ് മെഡലാണ് ഇക്കുറി ലക്ഷ്യം വെക്കുന്നത്.