സൗദി അറേബ്യയിൽ 25 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കും

Share

റിയാദ്: സൗദി അറേബ്യയിൽ എൻജിനീയറിങ് മേഖലയിൽ പ്രഖ്യാപിച്ച 25 ശതമാനം സ്വദേശിവത്ക്കരണ നടപടി ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശികളായ യുവതീയുവാക്കൾക്ക് ആകർഷകമായി കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. മുനിസിപ്പൽ ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയത്തിന്‍റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി നടപ്പാക്കൽ ഉറപ്പാക്കാൻ ഇരു മന്ത്രാലയങ്ങളും പരിശോധനകൾ സംഘടിപ്പിക്കും. എൻജിനിയറിങ് തസ്തികകളിൽ ജോലി ചെയ്യുന്ന അഞ്ചും അതിൽ കൂടുതൽ ജീവനക്കാരുമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് നിബന്ധന ബാധകമാകുക. സിവിൽ, മെക്കാനിക്കൽ, സർവേ, ഇൻറീരിയർ ഡിസൈൻ, ടൗൺ പ്ലാനിങ്, ആർക്കിടെക്റ്റ് എന്നീ പ്രഫഷനുകളിലാണ് പ്രധാനമായും സ്വദേശിവൽക്കരണം ലക്ഷ്യമിടുന്നത്.
നിതാഖാത് എന്ന പേരിൽ സൗദിയിൽ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വദേശിവൽക്കരണം നടത്തി വരികയാണ്. ഇതിൻ്റെ ഏറ്റവും പുതിയ ഘട്ടമെന്ന നിലയിലാണ് എഞ്ചിനീയറിങ് മേഖലയിലും 25 ശതമാനം സ്വദേശിവൽക്കരണം വന്നിരിക്കുന്നത്. സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം നടപ്പാക്കിയാൽ മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് തൊഴിലവസരം കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിൽ വിദേശികളുടെ ആശങ്ക കണക്കിലെടുത്ത് സൗദി മന്ത്രാലയം നിർദ്ദേശമൊന്നും നൽകിയിട്ടില്ല.