ഒമാനില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് ലഭിക്കും

Share

മസ്‌കറ്റ്: ഒമാനില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് ലഭിക്കും. ഈ വര്‍ഷം ജൂലൈ 19 മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാവർക്കും ഇത് ബാധകമാണ്. ഒമാന്‍ സുല്‍ത്താനേറ്റില്‍ ജോലി ചെയ്യുന്ന ഒമാനി ഇതര തൊഴിലാളികള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് പദ്ധതി ബാധകമാണെന്നും എസ്പിഎഫ് വ്യക്തമാക്കി.
അതേസമയം ഒമാനിലെ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒമാനികള്‍, ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഒമാനികള്‍, വിദേശത്ത് ജോലി ചെയ്യുന്ന ഒമാനികള്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല. പ്രസവാവധി ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള പ്രതിമാസ വിഹിതം അടക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. മാസ ശമ്പളത്തിന്റെ ഒരു ശതമാനമാണ് വിഹിതം. അവധി കാലയളവില്‍ ജോലിക്ക് ഹാജരാവാന്‍ പദ്ധതിയില്‍ ഇന്‍ഷ്വര്‍ ചെയ്ത സ്ത്രീയെ തൊഴിലുടമ നിര്‍ബന്ധിക്കരുത്. ഇന്‍ഷ്വര്‍ ചെയ്ത സ്ത്രീ മറ്റൊരു തൊഴിലുടമയിലേക്ക് മാറുകയാണെങ്കില്‍, അവര്‍ വാങ്ങിയ അവസാന വേതനം അനുസരിച്ച് പ്രസവാവധി അലവന്‍സ് നിശ്ചിത കാലത്തേക്ക് നല്‍കുന്നത് തുടരുമെന്നും സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.