കണ്ടിട്ട് തിരിച്ചറിഞ്ഞില്ല; കൊല്ലത്ത് വിദ്യാർഥിയെ മൂന്ന് പേർ ചേർന്ന് മർദ്ദിച്ചതായി പരാതി

Share

കൊല്ലം: കൊല്ലത്ത് വിദ്യാർഥിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർത്ഥിയെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
ചിതറ മൂന്നുമുക്ക് സ്വദേശി 18 കാരനായ മുസ്സമിലിനെയാണ് പ്രതികള്‍ ക്രൂരമായി മർദിച്ചത്. ബൗണ്ടർ മുക്ക് സ്വദേശി ഷിജു ഉള്‍പ്പടെ മൂന്നു പേർക്ക് എതിരെയാണ് പരാതി. കടയ്ക്കലിലെ അക്ഷയ സെന്‍ററില്‍ പോയി മടങ്ങുകയായിരുന്ന മുസ്സമില്‍ സഞ്ചരിച്ച ബസ് തകരാറിലാവുകയും, റോഡരികില്‍ നില്‍ക്കുകയായിരുന്ന മുസ്സമിലിനോട് ബൈക്കിലെത്തിയ ഷിബു കയർത്തുസംസാരിക്കുകയായിരുന്നു. പിന്നീട് റോഡില്‍ നിന്ന് മാറി നില്‍ക്കാൻ ആവശ്യപെട്ടതിനു പിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നു.
പ്രതികള്‍ പൊലീസിനെ വിളിച്ചു വരുത്തിയതിനെ തുടർന്ന് പരിക്കേറ്റ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. ഷിബുവിനെ വിട്ടയ്ക്കാനും ശ്രമിച്ചു. മുസ്സമിലിന്‍റെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഷിബുവിനും ഇയാള്‍ക്ക് സഹായം നല്‍കിയ രണ്ടുപേർക്കും രക്ഷപ്പെടാനായി പൊലീസ് അവസരമൊരുക്കിയെന്നാണ് കുടുംബം നൽകിയ പരാതി. സംഭവം വിവാദമായതോടെയാണ് കടയ്ക്കല്‍ പൊലീസ് ഷിബുവിനും മറ്റ് രണ്ടുപേർക്കുമെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.