മഴ കെടുതിയിൽ മുങ്ങി യുഎഇ, ഒമാൻ; കനത്ത മഴ കാരണം വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദേശമുണ്ട്

Share

യുഎഇയിലും ഒമാനിലും കനത്ത മഴ തുടരുന്നു. യുഎഇയില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപ്പിച്ചത്. 75 വർഷത്തിന് ശേഷമാണ് യുഎഇയിൽ ഇത്തരമൊരു കനത്തമഴ അനുഭവപ്പെടുന്നത്. നിലവിൽ അല്‍ ഐന്‍, ഫുജൈറ, കോര്‍ഫക്കാന്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് മേഖലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാൽ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശമണ്ട്. ദുബായില്‍ നാളെയും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. സ്‌കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഒമാനില്‍ മരണം 18 ആയി. ഒമാനില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെ കൂടുതല്‍ ശക്തമായ മഴ മുന്നറിയിപ്പാണ് നൽകുന്നത്. ഒമാനില്‍ പൊലീസ് ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങള്‍ സജ്ജമാണ്.
മുസന്ദം,അല്‍ബുറൈമി,അല്‍ ദാഹിറ, വടക്കന്‍ ബാത്തിനാ, മസ്‌കത്ത്, വടക്കന്‍ അല്‍-ഷര്‍ഖിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ അല്‍ വുസ്ത ഗവര്‍ണറേറ്റ്, എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും ഒപ്പം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.