സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കനത്ത പിഴ ലഭിക്കും; സൗദി ആഭ്യന്തര മന്ത്രാലയം

Share

സൗദി അറേബ്യ: സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ നിരീക്ഷണ ക്യാമറ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്തുവിടുന്നവർക്കും ഇരുപതിനായിരം റിയാൽ പിഴ ഈടാക്കുന്നതായിരിക്കും. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുന്നത് കുറ്റമായി പരിഗണിക്കുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. രാജ്യത്തെ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ വ്യവസ്ഥകൾ.
അനധികൃതമായി സിസിടിവി ദൃശ്യങ്ങൾ കെെമാറുകയോ, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയ്താൽ ശിക്ഷ നടപടി എടുക്കും. ദൃശ്യങ്ങൾ നശിപ്പിച്ചാലും, പൊതുസ്ഥലങ്ങളിലെ ക്യാമറകൾ, ഉപകരണങ്ങൾ എന്നിവ നശിപ്പിച്ചാലും പിഴ ലഭിക്കും. കൂടാതെ ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചാൽ പതിനായിരം റിയാൽ വരെ പിഴ ലഭിക്കും. സ്ഥാപനങ്ങളിലെ ദൃശ്യങ്ങൾ സ്ഥാപന ഉടമകൾ നിർബന്ധമായും സൂക്ഷിക്കണം. വീഴ്ച വരുത്തുന്നവർക്ക് അയ്യായിരം റിയാൽ പിഴ നൽകേണ്ടി വരും.