ജെഎൻ.1കേസുകൾ പടരുന്നു; കനത്ത ജാഗ്രത നിർദ്ദേശം

Share

ന്യൂഡൽഹി: കൊറോണയുടെ ഉപവകഭേദമായ ജെഎന്‍.1 വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ജെഎന്‍. 1 കേസുകള്‍ 22 ആയി. ഗോവയില്‍ 21 കേസുകളും കേരളത്തില്‍ ഒരെണ്ണവുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. രോഗികള്‍ വീട്ടിലിരുന്ന് തന്നെ ചികിത്സ സ്വീകരിച്ചതിനാല്‍ കൊറോണ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടില്ലെന്നും രോഗ ബാധിതരായവര്‍ സുഖം പ്രാപിച്ച്‌ വരുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍‌ അറിയിച്ചു. പ്രതിരോധശേഷി കുറയ്‌ക്കുന്ന, അതിവേഗ വ്യാപനശേഷിയുമുള്ള വൈറസാണ് ജെഎന്‍.1. യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ പെട്ടെന്ന് വര്‍ദ്ധിക്കുകയും ചെയ്ത വകഭേദം കൂടിയാണിത്. പനിയില്ലാത്ത തൊണ്ടവേദന, വരണ്ട ചുമ തുടങ്ങിയവയാണ് ജെഎന്‍.1 ബാധിതരുടെ പൊതുവായ രോഗലക്ഷണം. എന്നാല്‍ പുതിയ കൊറോണ കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കിയത്. ആയതിനാൽ വിദേശത്ത് നിന്നെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രം നൽകിയിട്ടുണ്ട്. രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും 92 ശതമാനം രോഗബാധിതരും വീട്ടില്‍ കഴിയുന്നതിനാല്‍ ആശങ്കയ്‌ക്ക് ഇടയില്ല. ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.