വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വാര്‍ത്ത

Share

ദില്ലി: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധിയുമായി ദില്ലി ഹൈക്കോടതി. 20 മാസത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നിമിഷ പ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിക്കുന്നത്. ഇതിനായി മറ്റു നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. യെമനിലേക്ക് പോകാന്‍ കുടുംബം നിരവധി തവണ കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. ഇതിനെതിരെ സാമ്പത്തിക സഹായവും സുരക്ഷയും നല്‍കാന്‍ തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് യാത്രയെ എതിര്‍ക്കുന്നതെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യ പ്രസാദ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സ്വന്തം മകളുടെ മോചനത്തിനായി ഒരമ്മ അനുമതി ചോദിക്കുമ്പോള്‍ നിഷേധിക്കാനാവില്ലെന്നും കോടതി അറിയിച്ചു. പിന്നീട് സ്വന്തം നിലയില്‍ യെമനിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.

ഇന്ത്യക്കാര്‍ക്ക് യെമനിലേക്ക് യാത്രാവിലക്കുള്ളതിനാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യെമനിലേക്ക് പോകാനുളള അനുമതിക്കായി നയതന്ത്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ സുഭാഷ് ചന്ദ്രന്‍ മുഖേന നിമിഷയുടെ അമ്മ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദയാധനം നല്‍കിയാല്‍ മാത്രമേ നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കഴിയു. അതിനായി കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി നേരിട്ട് ചര്‍ച്ച നടത്താനും വേണ്ടിയാണ് അനുമതി തേടിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയ്ക്കുകയും നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിമിഷയുടെ യാത്രയ്ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 2017 ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ തടവില്‍ കഴിയുന്നത്. നിലവില്‍ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ.