തൊഴിലാളിയുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്നത് നിയമ വിരുദ്ധം

Share

ജിദ്ദ: തൊഴിലാളിയുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണ്. പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ തൊഴിലാളി അവശ്യപ്പെടുകയാണെങ്കില്‍ തൊഴിലുടമയോട് അറബിയിലും തൊഴിലാളിയുടെ ഭാഷയിലും കരാര്‍ എഴുതി ഒപ്പിടണമെന്നാണ് വ്യവസ്ഥ. ആയതിനാല്‍ ഇനി മുതല്‍ സൗദിയില്‍ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ സൂക്ഷിച്ചാല്‍ ആയിരം റിയാല്‍ വരെ കടുത്ത പിഴ ചുമത്തുമെന്നാണ് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി അറിയിച്ചത്. സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികളെ നിയമിക്കുന്നതിന് ഓരോ വിദേശിക്കും 2,000 റിയാല്‍, 4,000 റിയാല്‍, 8,000 റിയാല്‍ എന്നിങ്ങിനെയാണ് വലിപ്പ വ്യത്യാസത്തിനനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുക.
വിസകള്‍ ലഭിക്കാനും മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും വ്യാജവിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ ഓരോ വിസ അനുസരിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ ഓരോ തൊഴിലാളിക്കും 1,000 റിയാല്‍, 2,000 റിയാല്‍, 3,000 റിയാല്‍ എന്നിങ്ങിനെ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. വര്‍ക്ക്‌പെര്‍മിറ്റ് ലഭിക്കാത്ത വിദേശ തൊഴിലാളിയെ ജോലിക്കു വെക്കുന്ന എല്ലാ വിഭാഗം സ്ഥാപനങ്ങള്‍ക്കും ഒരു തൊഴിലാളി എന്ന രീതിയില്‍ ഒരാള്‍ക്ക് 10,000 റിയാല്‍ പിഴയാണ് പുതുക്കിയ പട്ടികയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.  തൊഴില്‍ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടികയില്‍ വരുത്തിയ ഭേദഗതികള്‍ വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പ്രൊഫഷന് വിരുദ്ധമായ ജോലിയില്‍ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് 300 റിയാല്‍, 500 റിയാല്‍, 1,000 റിയാല്‍ എന്നിങ്ങിനെയും പതിനഞ്ചില്‍ കുറവ് പ്രായമുള്ള കുട്ടികളെ ജോലിക്കു വെക്കുന്നതിന് 1,000 റിയാല്‍, 1,500 റിയാല്‍, 2,000 റിയാല്‍ എന്നിങ്ങിനെയും പിഴ ലഭിക്കും. നിശ്ചിത ശതമാനം സൗദിവല്‍ക്കരണം പാലിക്കാത്തതിന് നിശ്ചിത ശതമാനത്തില്‍കൂടുതലുള്ള ഓരോ വിദേശ തൊഴിലാളിക്കും ചെറുകിട സ്ഥാപനങ്ങള്‍ക്ക് 2,000 റിയാലും ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 4,000 റിയാലും വന്‍കിട സ്ഥാപനങ്ങള്‍ക്ക് 6,000 റിയാലും തോതില്‍ പിഴയാണ് ലഭിക്കുക.