ചെസ് വിസ്മയം തീര്‍ക്കാന്‍ പ്രഗ്‌നാനന്ദയ്ക്കൊപ്പം സഹോദരി വൈശാലി

Share

ചെസ് വിസ്മയം തീര്‍ത്ത് ഇന്ത്യയ്ക്ക് അഭിമാനമായ താരമാണ് പ്രഗ്‌നാനന്ദ. വിശ്വനാഥന്‍ ആനന്ദിന് ശേഷം കാന്‍ഡിഡേറ്റില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ താരം. നാലര വയസ്സില്‍ കായികരംഗത്തേയ്ക്ക് പ്രഗ്‌നാനന്ദ ഇതുവരെയുള്ള തന്റെ മികച്ച കരിയറില്‍ നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ അതേ ചരിത്ര നേട്ടത്തിലൂടെ കൈയൊപ്പു ചാര്‍ത്തി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി മാറിയിരിക്കുകയാണ് സഹോദരി വൈശാലി രമേഷ്ബാബു. സ്പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ് പോരാട്ടത്തില്‍ 2500 റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ലോക ചെസ് ചരിത്രത്തില്‍ തന്നെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങള്‍ എന്ന അപൂര്‍വ നേട്ടം വൈശാലിയും ഒപ്പം പ്രഗ്‌നനാനന്ദയും സ്വന്തമാക്കി. 2018ല്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പദവി നേടിയാണ് പ്രഗ്നാനന്ദ വിജയം കൈവരിച്ചത്. വൈശാലി 15ാം വയസില്‍ ഇന്റര്‍നാഷണ്‍ മാസ്റ്റര്‍ പദവി സ്വന്തമാക്കിയും അത്ഭുതപ്പെടുത്തി. 17ാം വയസില്‍ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും, 20ാം വയസില്‍ ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍ പദവിയും, ഇപ്പോള്‍ 22ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും താരം സ്വന്തമാക്കി. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്നത്. കൊനേരു ഹംപി, ഹരിക ദ്രോണവല്ലി എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയവര്‍. ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദ് മുതലുള്ള ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ പട്ടികയില്‍ വൈശാലിയും ഇപ്പോള്‍ ഇടംപിടിച്ചു.