കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ഊര്‍ജിതമെന്ന് മന്ത്രി

Share

കൊല്ലം:  കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ വിളി എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം  കുട്ടിയെ  തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ എല്ലാ വിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കിയിട്ടുണ്ടെന്നും റൂറല്‍ എസ്പി അറിയിച്ചു.

ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. വെള്ള നിറത്തിലുള്ള ഹോണ്ട അമെയിസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

കാറില്‍ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും സഹോദരന്‍ താഴെ വീഴുകയുമായിരുന്നു. ദൃശ്യങ്ങളില്‍ കാറ് കണ്ടെത്തി. എന്നാല്‍ കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. തിരുവനന്തപുരം രജിസ്ട്രേഷനാണെന്ന് പൊലീസ് പറയുന്നു. കാറിന്റെ നമ്പര്‍ വ്യാജമാകാനും സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.