ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി; ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം പോര്‍ട്ട് എം.ഡി

Share

തിരുവനന്തപുരം: കേരളത്തില്‍ ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ എം.ഡിയായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരെ നിയമിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് തുറമുഖ എംഡിയായ അദീല അബ്ദുള്ളയെ മറ്റൊരു തസ്തികയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. വിഴിഞ്ഞം പോര്‍ട്ട് എംഡിയുടെ ചുമതല വഹിക്കുന്ന ദിവ്യ എസ് അയ്യര്‍ക്ക് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് ഡയറക്ടറുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കൊല്ലം ജില്ലാ കളക്ടര്‍മാക്കും സ്ഥാനചലനമുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായും ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി.സാമുവലിനെ ആലപ്പുഴ കളക്ടറായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു ഇനിമുതല്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ നയിക്കും.

മലപ്പുറം കളക്ടര്‍ വി.ആര്‍.പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വി.ആര്‍.വിനോദാണ് പുതിയ മലപ്പുറം കളക്ടര്‍. കൊല്ലം കളക്ടറായിരുന്ന അഫ്സാന പര്‍വീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ചുമതല നല്‍കിയിരിക്കുന്നത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസ് പുതിയ കൊല്ലം കളക്ടറാകുമ്പോള്‍ പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുണ്‍ കെ വിജയനെ കണ്ണൂര്‍ കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ കോഴിക്കോട് കളക്ടറായും നിയമിച്ചിട്ടുണ്ട്.