ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയോ? തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Share

കൊച്ചി: വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും സ്വാഭാവിക അപകട മരണമെന്ന് വിധിയെഴുതിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി നല്‍കിയ ഹര്‍ജി പരിഗണിച്ച് കേരള ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കി. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നാണ് നേരത്തേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും സിബിഐയും കണ്ടെത്തിയത്. അവര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങിയ ഘട്ടത്തിലാണ് ബാലഭാസ്‌കറിന്റെ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ കാര്യവും സിബിഐ വ്യക്തമായി അന്വേഷിച്ചിട്ടില്ലെന്നും ചില നിഗമനങ്ങളിലൂടെയാണ് അന്വേഷണം നടത്തിയതെന്നും പിതാവ് ആരോപിക്കുന്നു.  സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും  അപകടം നേരിൽ കണ്ട ദൃക്‌സാക്ഷികള്‍ തന്നെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നതായും പിതാവ്  കെ.സി ഉണ്ണി നല്‍കിയ ഹര്‍ജിയിലുണ്ട്.

എന്നാല്‍, ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതും തുടര്‍ന്ന് മരണം സംഭവിച്ചതും ഗൂഡാലോചനയുടെ ഭാഗമാണെന്ന വാദം സിബിഐ നേരത്തേ തള്ളിയതാണ്. സിബിഐ ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവിൽ എത്തിച്ചേര്‍ന്നത്. ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് ഡ്രൈവർ അര്‍ജുന്‍ നാരായണന്‍ അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും  സിബിഐ-യുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ നിലവിൽ ഈ റിപ്പോർട്ട് പൂർണമായി മുഖവിലയ്ക്കെടുക്കാതെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തവിട്ടിരിക്കുന്നത്.

2019 സെപ്തംബര്‍ 25-ന് തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും കുഞ്ഞു മകളും മരിക്കുന്നത്. ബാലഭാസ്‌കറിന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവറിനും ഗുരുതര പരിക്കുകള്‍ ഉണ്ടായെങ്കിലും ദീര്‍ഘനാളത്തെ ചികില്‍സയ്ക്കുശേഷം അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ കടത്ത് കേസില്‍ പ്രതികളുമായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത നീക്കമായിരുന്നു കാര്‍ അപകടമെന്നായിരുന്നു ബാലഭാസ്‌കറിന്റെ രക്ഷിതാക്കളുടെ വാദം. അവര്‍ ഇപ്പോഴും ഈ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അപകട സമയത്ത് വാഹനമോടിച്ചത് ആരാണെന്ന് പോലും ആ സമയത്ത് തര്‍ക്കമുണ്ടായിരുന്നതായും പിതാവ് പറയുന്നു. അതേസമയം ബാലാഭാസ്‌കറിന്റേത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോര്‍ട്ട്.