നാടന്‍പാട്ട് കലാകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

Share

തൃശൂര്‍: പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350-ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്. കലാഭവന്‍ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹം രചിച്ച പാട്ടുകളായിരുന്നു. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയവയെല്ലാം അറുമുഖന്റെ പ്രശസ്തമായ പാട്ടുകളാണ്. കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകള്‍ എഴുതിിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടിയും അറുമുഖന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1998-ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘എലവത്തൂര്‍ കായലിന്റെ’ എന്നീ ഗാനങ്ങള്‍ രചിച്ചത് അറുമുഖനായിരുന്നു. ഉടയോന്‍, ദ ഗാര്‍ഡ്, സാവിത്രിയുടെ അരഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകന്‍ എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും അദ്ദേഹം വരികളെഴുതി. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

നടുവത്ത് ശങ്കരന്‍-കാളി ദമ്പതികളുടെ മകനായി തൃശൂര്‍ വെങ്കിടങ്ങ് ആയിരുന്നു അറുമുഖന്‍ ജനിച്ചത്. നാട്ടുകാരനായ സലിം സത്താര്‍ അറുമുഖന്റെ ഗാനങ്ങള്‍ അന്തരിച്ച ഗായകന്‍ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കലാഭവന്‍ ജനകീയമാക്കിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ പിറവി.