പി.വി അൻവർ ഭൂപരിധി നിയമം ലംഘിച്ചു; കൈവശമുള്ള 15 ഏക്കർ മിച്ചഭൂമി

Share

കോഴിക്കോട്: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്. ഭൂപരിധി നിയമം മറികടക്കാനായി പി.വി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് അധികൃതരുടെ റിപ്പോര്‍ട്ട്. പി.വി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിംഗിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പി.വി എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നാണ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ട്. ഭൂഉടമ്പടി രേഖ വാങ്ങേണ്ടത് പങ്കാളികളില്‍ ഒരാളുടെ പേരിലാണെന്ന നിയമം നിലനില്‍ക്കെ രജിസ്‌ട്രേഷന് വേണ്ട മുദ്രപ്പത്രം വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിലാണെന്നാണ് കണ്ടെത്തിയിരിക്കുന്ന്ത്. പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണിതെന്നാണ് കണ്ടെത്തല്‍. അന്‍വറിന്റെ കൈയിലുള്ള 15 ഏകര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസഡ് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കക്ഷികള്‍ക്ക് ഏഴ് ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.