മാതൃകയായി അബുദബി കുടുംബ കോടതി; വിവാഹ അപേക്ഷകളില്‍ വന്‍ വര്‍ധന

Share

ദുബായ്: അബുദബി സിവില്‍ ഫാമിലി കോടതിയില്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങള്‍ക്കിടയില്‍ 6,000-ത്തിലധികം വിവാഹങ്ങള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-ല്‍ വിവാഹ നിയമം കൊണ്ടുവന്നതിന് ശേഷം ദാമ്പത്യവുമായി ബന്ധപ്പെട്ട് 16,300-ലധികം അപേക്ഷകളാണ് കോടതിക്ക് മുമ്പാകെ ലഭിച്ചത്. വിവാഹം, കുടുംബ കലഹം, വിവാഹമോചനം, പിതൃതര്‍ക്കം, അനന്തരാവകാശ തര്‍ക്കം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം 6,000 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 6,500 ഓളം വിവാഹങ്ങള്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. 2023-ല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം താമസക്കാരില്‍ നിന്നും വിനോദ സഞ്ചാരികളില്‍ നിന്നും പ്രതിദിനം 40 വിവാഹ അപേക്ഷകളാണ് ശരാശരി ലഭിക്കുന്നത്. 300 ദിര്‍ഹം ഓണ്‍ലൈനായി അടച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ അധികം കാത്തിരിക്കാതെ തന്നെ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ വിവാഹത്തിലൂടെ ദമ്പതികള്‍ക്ക് നിയമാനുസൃതം ഒന്നിക്കാം.

ഇതിനിടെ വിവാഹവുമായി ബന്ധപ്പെട്ട് അബുദാബി ജുഡീഷ്യല്‍ വകുപ്പ് അതിവേഗ സര്‍വീസ് ആരംഭിച്ചു. ഇതുവഴി അപേക്ഷ സമര്‍പ്പിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വിവാഹിതരാകാം എന്നതാണ് പ്രത്യേകത. ഇതിനായി 2,500 ദിര്‍ഹമാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്. ജാതി മത വ്യത്യാസമില്ലാതെ അബുദബിയില്‍ താമസക്കാരായ ഏത് രാജ്യക്കാര്‍ക്കും സിവില്‍ ഫാമിലി കോടതിയിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ എമിറാത്തികള്‍ക്ക് ഇപ്രകാരം വിവാഹം കഴിക്കാന്‍ അനുവാദമില്ല. വിവഹവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വിദേശികള്‍ക്കിടയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് അണ്ടര്‍ സെക്രട്ടറി കൗണ്‍സിലര്‍ യൂസഫ് അല്‍ അബ്രി പറഞ്ഞു.