‘ഭാരത് മാതാ എല്ലാ ഇന്ത്യക്കാരുടെയും ശബ്ദം’; രാഹുൽ ഗാന്ധി

Share

ഡല്‍ഹി: ‘എല്ലാ ഇന്ത്യക്കാരുടെയും ശബ്ദമാണ് ഭാരത് മാതാ’ എന്ന് സ്വാതന്ത്യദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 77-ാം സ്വാതന്ത്ര്യദിനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസയറിയിച്ചത്. ഒപ്പം ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കടല്‍ തീരത്തുനിന്ന് മഞ്ഞുവീഴുന്ന കാശ്മീരുവരെ 145 ദിവസം നീണ്ടുനിന്ന യാത്രയായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തു. ‘ചൂടിലൂടെയും പൊടിയിലൂടെയും മഴയിലൂടെയും ഞാന്‍ യാത്ര ചെയ്തു. കാട്ടിലൂടെയും നഗരങ്ങളിലൂടെയും കുന്നുകള്‍ താണ്ടിയും നടന്നു. അവസാനം ഞാന്‍ എന്റെ മഞ്ഞുനിറഞ്ഞ പ്രിയപ്പെട്ട കാശ്മീരിലെത്തി’ – രാഹുല്‍ പറഞ്ഞു.

യാത്ര തുടര്‍ന്നപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകളും യാത്ര തുടരാന്‍ പ്രേരിപ്പിച്ച ഘടകങ്ങളും അദ്ദേഹം പങ്കുവച്ചു. കുറച്ച് ദിവസത്തിനുള്ളില്‍ എന്റെ പഴയ മുട്ട് വേദന തിരിച്ചുവന്നു. വേദന കാരണം ഓരോ തവണ യാത്ര അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴും ചിലര്‍ എന്റെ അടുത്തേക്ക് വരികയും ഊര്‍ജ്ജം പകരുകയും ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.