‘യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും’; വിവാദ പരാമര്‍ശവുമായി പി.ജയരാജന്‍

Share

തലേശ്ശരി: സി.പി.എമ്മിലെ യുവനേതാവും നിയമസഭാ സ്പീക്കറുമായ എ.എന്‍ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഹൈന്ദവ ദൈവസങ്കല്‍പ്പങ്ങളെ അവഹേളിച്ചുവെന്ന ആരോപണം നേരിടുന്ന ഷംസീറിനെതിരെ ബി.ജെ.പ അടക്കമുള്ള വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് പി. ജയരാജന്റെ പ്രതികരണം. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണെന്നും അദ്ദേഹത്തിനെതിരെ വരുന്ന ഏത് നീക്കത്തേയും ജനം പ്രതിരോധിക്കുമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. തലശ്ശേരിയില്‍ നടന്ന സേവ് മണിപ്പൂര്‍ പരിപാടിയിലായിരുന്നു ജയരാജന്റെ വിവാദ പരാമര്‍ശം.

ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ ഗണപതിയെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ് ഷംസീറിനെതിരെ ഭീഷണി മുഴക്കിയിരുന്നു. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു ഗണേശിന്റെ ഭീഷണി. കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസം ഷംസീറിന് വേണ്ടെന്നും എല്ലാകാലത്തും ഹൈന്ദവ സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്നില്ലെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു. തലശ്ശേരിയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ഗണേശിന്റെ പരസ്യ കൊലവിളി പ്രസംഗം. ഇതിന് പിന്നാലെയാണ് ഗണേഷിന്റെ ഭീഷണിക്ക് മറുപടിയുമായി പി. ജയരാജന്‍ രംഗത്തുവന്നത്.