പുതിയ റൂട്ടുകളുമായി വിപുലീകരിക്കാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ്

Share

എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡും എ ഐ എക്‌സ് കണക്‌ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂർത്തിയായതോടെ കൂടുതല്‍ റൂട്ടുകളുമായി പ്രവ‍ർത്തനം വിപുലീകരിക്കാൻ ഒരുങ്ങി കമ്ബനി.
പഴയ എയർ ഏഷ്യ ഇന്ത്യയാണ് എഐഎക്‌സ് കണക്‌ട് പ്രൈവറ്റ് ലിമിറ്റഡ്. നാല് പ്രധാന എയർലൈനുകളെ രണ്ടെണ്ണമാക്കി ലയിപ്പിക്കാനുള്ള എയർ ഇന്ത്യ ഗ്രൂപ്പിന്‍റെ ലക്ഷ്യത്തിൻ്റെ ഭാഗമായാണ് എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസില്‍ ലയിപ്പിച്ചത്. ലയനത്തിലൂടെ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ പ്രവർത്തന ശേഷിയും കാര്യക്ഷമതയും വ‍ർധിപ്പിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ വിമാനങ്ങളും റൂട്ടുകളും വർധിക്കും എന്നതാണ് ലയനം കൊണ്ടുള്ള പ്രധാന ആകർഷണം. എയർ ഇന്ത്യ ഗ്രൂപ്പിൻ്റെ കുറഞ്ഞ ചെലവിലുള്ള വിമാനയാത്രയ്ക്കും പുതിയ ലയനങ്ങള്‍ സഹായകരമാകും. എയർ ഇന്ത്യ എക്സ്പ്രസ് ബ്രാൻഡിന് കൂടുതല്‍ പ്രാധാന്യവും ലഭിക്കും.
എയർലൈൻ്റെ ബജറ്റ് കാരിയറുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലയനം സഹായകരമാകും. നിലവില്‍, എയർ ഇന്ത്യ എക്സ്പ്രസിന് കീഴില്‍ 88 വിമാനങ്ങള്‍ ആണ് പ്രവർത്തിക്കുന്നത്. ഈ വർഷാവസാനത്തോടെ 100 വിമാനങ്ങള്‍ ഈ നിരയില്‍ ഉള്‍പ്പെടുത്തുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. പുതിയ ലയനം എയർ ഇന്ത്യ എക്‌സ്പ്രസിനെ കൂടുതല്‍ ആകർഷകമാക്കും. താങ്ങാനാവുന്ന വിലയില്‍ ഗുണനിലവാരമുള്ള സർവീസ് ഈ റൂട്ടുകളില്‍ കൂടുതല്‍ യുവാക്കളെ ആകർഷിക്കും.
എയർ ഇന്ത്യ എക്സ്പ്രസിന് നിലവില്‍ ആഭ്യന്തര, അന്തർദേശീയ റൂട്ടുകളില്‍ നിരവധി സർവീസുകളുണ്ട്. മംഗളൂരു മുതല്‍ ദുബായ് വരെയും തിരുച്ചിറപ്പള്ളി മുതല്‍ സിംഗപ്പുർ വരെയും എല്ലാം കമ്ബനി സർവീസ് നടത്തുന്നുണ്ട്. കണ്ണൂരില്‍ നിന്ന് ഷാർജയിലേക്കുള്ള സർവീസുള്‍പ്പെടെ അന്താരാഷ്ട്ര വിമാന സർവീസുകകളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം ആറ് പുതിയ പ്രതിദിന ഡയറക്‌ട് ഫ്‌ളൈറ്റുകള്‍ സർവീസ് തുടങ്ങിയിരുന്നു. പുതിയ റൂട്ടുകളില്‍ ഗുവാഹത്തി-ജയ്പുർ റൂട്ടും ഉള്‍പ്പെടുന്നു. ചെന്നൈ-തിരുവനന്തപുരം റൂട്ടിലും സർവീസ് ഉണ്ട്. ചെന്നൈ, കൊല്‍ക്കത്ത, ഗുവാഹത്തി തുടങ്ങിയ പ്രധാന ഹബ്ബുകളില്‍ നിന്നെല്ലാം പ്രവർത്തനം വിപുലീകരിക്കുകയാണ് കമ്ബനി.