കുവൈറ്റിൽ പുതിയ മാറ്റങ്ങളോടെ റെസിഡന്‍സി വിസ നിയമം

Share

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായി. പുതിയ നിയമം ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു. നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരേ വിപുലമായ സുരക്ഷാ കാമ്പയിന്‍ നടക്കുന്ന ഖൈത്താനില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ വിസ നയത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കുള്ള വിസിറ്റ് വിസകള്‍ക്ക് വീണ്ടും അനുമതി നല്‍കും. എന്നാല്‍ പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വിസിറ്റ് വിസയുടെ കാര്യത്തില്‍ നടപ്പിലാക്കും. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വിസ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതിനിടെ, റെസിഡന്‍സി നിയമത്തിന്റെ ലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പെയ്നുകള്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സജീവമായി നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ മേല്‍നോട്ടത്തില്‍ ഖൈത്താനില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകള്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെയും വനിതാ പോലീസിന്റെ പങ്കാളിത്തത്തോടെയും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പൊതു സുരക്ഷാ വിഭാഗം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയത്.