പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിന് അനുമതിയില്ലെന്ന് സുപ്രീം കോടതി

Share

കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കാനാവില്ലെന്ന നിർദ്ദേശവുമായി സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണെന്നും ഒരു അഭിഭാഷകന് താനൊരു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ ആണെന്ന് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകന്‍ മറ്റൊരു ജോലി ചെയ്യാന്‍ പാടില്ലെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടം. ഇതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നോട്ടീസയച്ചു.
ബി.ജെ.പി. മുന്‍ എം.പി. ബ്രിജ് ഭൂഷണിനെതിരായ ക്രിമിനല്‍ മാനനഷ്ട കേസ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഭിഭാഷകനായ മുഹമ്മദ് കമ്രാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്. അഭിഭാഷകനായ കമ്രാന്‍ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കമ്രാന് ഒന്നുകില്‍ അഭിഭാഷകനായോ അല്ലെങ്കില്‍ ഫ്രീ ലാന്‍സ് മാധ്യമ പ്രവര്‍ത്തകനായോ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.