ശൈശവ വിവാഹ നിരോധന നിയമം; വ്യക്തി താല്പര്യങ്ങളക്ക് നിയമം മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

Share

ശൈശവ വിവാഹ നിരോധന നിയമം വ്യക്തി നിയമങ്ങൾ കൊണ്ട് തടയാനാവില്ലെന്ന് സുപ്രീം കോടതി. ‘ശൈശവ വിവാഹം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്നും നിയമം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയ കോടതി ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചു.
ശൈശവ വിവാഹ നിരോധന നിയമത്തിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവിധ സമുദായങ്ങളില്‍പെട്ടവര്‍ ഒന്നിച്ച് നിന്നുകൊണ്ട് ശൈശവ വിവാഹം തടയേണ്ടതുണ്ട്. ശൈശവ വിവാഹത്തിനെതിരെ സമൂഹത്തില്‍ കൃത്യമായ അവബോധം വളര്‍ത്തി എടുത്ത് എല്ലാ സമുദായങ്ങളും ഒന്നിച്ചു നിന്നാല്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ വിജയിക്കുകയുള്ളൂവെന്നും കോടതി ഊന്നിപ്പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ അവബോധം നടത്താൻ നിയമപാലകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.