അമിത പലിശ ഈടാക്കിയ നാല് ബാങ്കുകൾക്ക് വിലക്കേർപ്പെടുത്തി ആർബിഐ

Share

അമിത പലിശ ഈടാക്കുന്ന നാല് എൻബിഎഫ്‌സി (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി) സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ആർബിഐ. റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഫെയർ പ്രാക്ടീസ് കോഡിന് കീഴിലുള്ള വ്യവസ്ഥകളുടെ ലംഘനമാണ് സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ കാരണം. ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങൾക്കാണ് വിലക്ക്. ഈ സ്ഥാപനങ്ങൾക്ക് വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഒക്ടോബർ 21 മുതലാണ് നിരോധനം.
സ്വർണ്ണ വായ്പ കമ്പനിയായ മണപ്പുറം ഫിനാൻസിന്റെ സബ്സിഡിയറി കമ്പനിയാണ് ആശിർവാദ് മൈക്രോ ഫിനാൻസ്. ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസാലിന്റെ ഉടമസ്ഥതയിലുള്ള എൻബിഎഫ്സിയാണ് നവി ഫിൻസെർവ്. ശിവാശിഷ് ​​ചാറ്റർജിയും യുവരാജ് സിംഗും ചേർന്ന് സ്ഥാപിച്ചതാണ് ഡിഎംഐ ഫിനാൻസ്. വിനീത് ചന്ദ്ര റായുടെ ഉടമസ്ഥതയിലുള്ള ആരോഹൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ചെയർമാൻ മുൻ ഡിഎഫ്എസ് സെക്രട്ടറി ഡികെ മിത്തലാണ്.
ഈ കമ്പനികളുടെ വിലനിർണ്ണയ നയത്തിൽ അവരുടെ വെയ്റ്റഡ് ആവറേജ് ലെൻഡിംഗ് റേറ്റ് (WALR) കണക്കിലെടുത്ത് നിരീക്ഷിച്ച മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകളെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്റെ നടപടി. പലിശ നിർണയത്തിന് പുറമെ, ഗാർഹിക വരുമാനം വിലയിരുത്തുന്നതിനും മൈക്രോഫിനാൻസ് ലോണുകളുടെ കാര്യത്തിൽ നിലവിലുള്ള / പ്രതിമാസ തിരിച്ചടവ് ബാധ്യതകൾ പരിഗണിക്കുന്നതിനുമുള്ള റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നില്ലെന്നും ആർബിഐ കണ്ടെത്തി.
റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഉചിതമായ പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനികളിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.