സല്‍മാന്‍ ഖാനെതിരെ ഭീഷണി സന്ദേശം; ബിഷ്‌ണോയിയുടെ സംഘത്തില്‍പെട്ടവരെന്ന് സൂചന

Share

മുംബൈ: അഞ്ച് കോടി രൂപ നൽകിയാൽ ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വാട്‌സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നാണും പറയുന്നുണ്ട് സന്ദേശം. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിനു പിന്നിൽ സൽമാൻ ഖാനുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമാണെന്ന് പറയപ്പെടുന്നുണ്ട്. ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത്.
‘ഇത് നിസ്സാരമായി കാണരുത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെയിരിക്കാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ധിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും,’ ഭീഷണി സന്ദേശം പറയുന്നു. ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍.
അതസമയം ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ പ്രതികളായ ശിവകുമാര്‍ ഗൗതം, ലോറന്‍സ് ബിഷ്ണോയ് സംഘാംഗം ശുഭം ലോങ്കര്‍, ജലന്ധര്‍ ആസ്ഥാനമായുള്ള കുറ്റവാളി മുഹമ്മദ് സീഷാന്‍ അക്തര്‍ എന്നിവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന തോക്കും ബൈക്കും കണ്ടെത്തി. സംഘത്തിലെ ഒരാളെക്കൂടി കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഖ എന്ന സുഖ്ബീർ ബൽബീർ സിങ് എന്നയാളെയാണ് പോലീസ് പിടി കൂടിയത്. നവി മുംബൈയിലെ പൻവേൽ ടൗൺ പൊലീസ് സംഘം ഹരിയാനയിലെ പാനിപ്പത്തിൽ ചെല്ലുകയും പ്രതിയെ വലയിലാക്കുകയുമായിരുന്നു.