അൻവറിനെ മുൻനിർത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ്

Share

അൻവറിൻ്റെ ആരോപണങ്ങള്‍ ആയുധമാക്കികൊണ്ട് മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം ശക്തമാക്കും. അൻവർ തുറന്നിട്ടത് സുവർണ്ണാവസരമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. മുഖ്യമന്ത്രിക്കെതിരെ വിമർശിക്കുന്നത് അൻവറായതിനാല്‍ കരുതലോടെയുള്ള നീക്കങ്ങളിലൂടെയാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. എല്‍ഡിഫുമായുള്ള ബന്ധം വിട്ടാണ് അൻവർ അന്തിമ പോരാട്ടത്തിലേക്ക് എടുത്തു ചാടിയത്. എംഎല്‍എ സ്ഥാനം രാജിവെക്കുന്നുമില്ല.
ഞായറാഴ്ച അൻവർ പ്രഖ്യാപിക്കുന്ന രാഷ്ട്രീയനിലപാട് പരിശോധിച്ചാകും തുടർതീരുമാനം. മുഖ്യമന്ത്രിയുടെ രാജിയ്ക്കായി നാളെ പ്രാദേശിക തലങ്ങളില്‍ പ്രതിഷേധിക്കും. എട്ടിന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും സമരമുണ്ടാകും. അതേസമയം പി.വി.അന്‍വറിന് പിന്തുണയുമായി കെ.ടി.ജലീല്‍. സ്വര്‍ണക്കടത്ത് സംഘത്തിനായി അന്‍വര്‍ സംസാരിക്കുന്നു എന്ന അഭിപ്രായമില്ല എന്ന് ജലീല്‍. അന്‍വര്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗൗരവതരമാണ്. അക്കാര്യങ്ങളോട് തനിക്ക് പൂര്‍ണ യോജിപ്പെന്നും ജലീല്‍. ഉന്നയിച്ച വിഷയങ്ങള്‍ പ്രസ്കതമായതിനാലാണ് അന്വേഷണം നടക്കുന്നത്. അന്‍വറുമായി നല്ല ബന്ധമാണുള്ളത്. പൊലീസിനെതിരായ ആരോപണങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നും ജലീല്‍. എ.ഡി.ജി.പി– ആര്‍.എസ്.എസ് കൂടിക്കാഴ്ച എങ്ങനെ വ്യക്തിപരമാകും. റിപ്പോര്‍ട്ട് വരട്ടെയെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
അന്‍വര്‍ ഉന്നയിച്ച പുതിയ ആരോപണങ്ങളില്‍ നിലപാട് ഒക്ടോബര്‍ 2ന്. വൈകുന്നേരം നാലുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും ജലീല്‍ പറഞ്ഞു. ഞാനും ഒരു സ്വതന്ത്ര എം.എല്‍.എ ആണല്ലോ, നിങ്ങള്‍ കാത്തിരിക്കൂവെന്നും ജലീല്‍ പറഞ്ഞു. അൻവറിനെ ഉടൻ സ്വീകരിക്കുന്നതിന് പകരം തുടർ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം.