ടോൾ കേന്ദ്രങ്ങളിൽ ഇനി ക്യൂ നിൽക്കേണ്ട; പുതിയ സംവിധാനം വരുന്നു

Share

ടോൾ കേന്ദ്രങ്ങളിൽ ഇനി അധികം കാത്തുനിൽക്കേണ്ടി വരില്ല. കാത്തുനിൽപ്പ് ഒഴിവാക്കാൻ പുതിയ സംവിധാനമൊരുങ്ങും. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഓൺ ബോർഡ് യൂണിറ്റുകൾ (ഒബിയു) ഘടിപ്പിച്ച വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ സ്വയം ടോൾ അടക്കാനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. ഉപഗ്രഹവുമായി ബന്ധിപ്പിച്ചാണ് ടോൾ പിരിവ് നടപ്പിലാക്കുക. പുതിയ സംവിധാനം വരുന്നതിലൂടെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തേണ്ട ആവശ്യമില്ല. ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കാറിൽ ഘടിപ്പിച്ചിരിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണം (ഓൺ ബോർഡ് യൂണിറ്റ്, ഒബിയു) ഉപയോഗിച്ചാകും പിരിവ്.
ഫാസ് ടാഗുകൾ നടപ്പിലാക്കിയിട്ടും ടോൾ കേന്ദ്രങ്ങളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. അതിനാലാണ് പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നത്. പുതിയ സംവിധാനത്തിൽ 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല. 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും. ടോൾ പാതകളിലൂടെ ദിവസവും കുറഞ്ഞ ദൂരം സഞ്ചരിക്കുന്നവർക്ക് ഇത് ഉപകാരപ്രദമാണ്.
ഫാസ്ടാഗ് നൽകുന്നതുപോലെയയിരിക്കും ഒബിയുവിന്റെ വിതരണവും റീച്ചാർജും. ആദ്യഘട്ടത്തിൽ വാണിജ്യവാഹനങ്ങളിലായിരിക്കും ജിഎൻഎസ്എസ് ഘടിപ്പിക്കുക. ഫാസ്ടാഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ എന്നിവയടൊപ്പം ചേർന്നാണ് ഈ സംവിധാനവും പ്രവർത്തിക്കുക. ജിഎൻഎസ്എസ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ കടന്നുപോകാൻ നിലവിലുള്ള ടോളുകളിൽ ബാരിയർ തുറന്ന ഒരു പുതിയ ലെയ്നുണ്ടാകും. ട്രാക്കിങ്ങ് സംവിധാനമില്ലാത്ത വാഹനങ്ങൾ ഈ ലെയ്നിലുടെ പോയാൽ ടോളിന്റെ ഇരട്ടിത്തുക പിഴയായി ഈടാക്കുകയും ചെയ്യും.
സർവീസ് റോഡിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ ബാധകമായിരിക്കില്ല. ടോൾ ബാധകമായ സഞ്ചാരപാത മാപ്പിൽ അടയാളപ്പെടുത്തുകയും, അത് വാഹന ഉടമയ്ക്ക് എസ്എംഎസ് ആയി അയച്ചു നൽകുകയും ചെയ്യും. ഉപഗ്രഹ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം ചട്ടം വിജ്‌ഞാപനം ചെയ്തു. 2024ലെ ദേശീയപാതാ ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രധാന ഹൈവേകളിലും എക്‌സ്പ്രസ് വേകളിലുമാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.