ഓസ്ട്രേലിയയിൽ ആദ്യമായി മലയാളി പൗരൻ മന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു

Share

മലയാളി ജിൻസൺ ആന്റോ ചാൾസ് ഓസ്ട്രേലിയയിൽ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയിൽ കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണ് ജിൻസണു ലഭിക്കുന്നത്. കഴിഞ്ഞ മാസം 24ന് നടന്ന തിരഞ്ഞെടുപ്പിൽ സാൻഡേഴ്സൻ മണ്ഡലത്തിൽ നിന്നു കൺട്രി ലിബറൽ പാർട്ടി (സിഎൽപി) സ്ഥാനാർഥിയായാണ് ടെറിട്ടറി പാർലമെന്റിലേക്ക് ജിൻസൺ തിരഞ്ഞെടുക്കപ്പെട്ടത്. പാലാ മൂന്നിലവ് പുന്നത്താനിയിൽ ചാൾസ് ആന്റണിയുടെയും ഡെയ്സി ചാൾസിന്റെയും മകനാണ് ജിൻസൺ. നോർത്തേൺ ടെറിട്ടറി മെന്റൽ ഹെൽത്ത് ഡിപ്പാർട്മെന്റിൽ കൺസൽറ്റന്റായ അനുപ്രിയ ജിൻസനാണു ഭാര്യ. മക്കൾ: എയ്മി, അന. നഴ്സായി 2011 ൽ ഓസ്ട്രേലിയയിൽ എത്തിയ ജിൻസൺ ഇപ്പോൾ നോർത്തേൺ ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്തിന്റെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും ജോലി ചെയ്യുന്നു. ഓസ്ട്രേലിയയിൽ ആദ്യമായാണ് മലയാളി മന്ത്രി സ്ഥാനത്ത് എത്തുന്നത്.