മണിപ്പൂരിൽ കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷം തുടരുന്നു

Share

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. കുകി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഘർഷത്തെ തുടർന്ന് അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയാക്കി‌. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രാണരക്ഷാർഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിനിടെ കുകി-മെയ്തി വിഭാഗം പരസ്പരം ബോംബെറിഞ്ഞ് അക്രമം നടത്തിയിരുന്നു.
അതേസമയം സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന സിആര്‍പിഎഫ് ഭടന്മാരും അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ മെയ്തി വിഭാ​ഗത്തിൽപ്പെട്ടവർ തട്ടിക്കൊണ്ടുപോയി കൊന്നതാണെന്നാണ് കുകി സംഘടനകൾ ആരോപിച്ചത്.
നിലവിൽ സംഘർഷം തടയുന്നതിൽ ബിജെപി സർക്കാർ പൂർണമായും പരാജയപ്പെട്ടതായാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. കൂടാതെ കുകികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വനിതാ സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകിയിട്ടുണ്ട്