ഈ വർഷത്തെ ഹജ്ജ് രജിസ്‌ട്രേഷന്‍ ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാകുമെന്ന് കുവൈറ്റ് മന്ത്രാലയം

Share

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം മുതല്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നടപ്പിലാക്കുമെന്ന് കുവൈറ്റ് എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്കുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ നവംബര്‍ മൂന്നുമുതല്‍ നവംബര്‍ 17 വരെ ഒരു പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ കേന്ദ്രീകൃത രജിസ്ട്രേഷന്‍ സംവിധാനം ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കാളിയാവുന്നതിന്റെ ചെലവ് 40 കണ്ട് കുറയ്ക്കുമെന്ന് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സൈദി അഭിപ്രായപ്പെട്ടു. ഇത് കൂടുതല്‍ പേര്‍ക്ക് പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് പോവാനുള്ള അവസരം പ്രദാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കുവൈറ്റിലെ 8,000 തീര്‍ഥാടകര്‍ക്കാണ് ഇത്തവണത്തെ ഹജ്ജ് കര്‍മത്തിനുള്ള ക്വാട്ടയായി അനുവദിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള രജിസ്‌ട്രേഷന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി ഹജ്ജ് ചെയ്യുന്നവര്‍ക്കായിരിക്കും ഇത്തവണ അവസരം നല്‍കുക. അപേക്ഷകര്‍ ഇതിനു മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലെന്നത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേളയില്‍ വ്യക്തമാക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ബന്ധുക്കളായ മൂന്ന് പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ഗ്രൂപ്പ് രജിസ്‌ട്രേഷനും അനുവദിക്കും. ഭാര്യയോ ഭര്‍ത്താവോ മറ്റു ബന്ധുക്കളോ ആണെങ്കില്‍ പ്രവാസിയെയും കൂടെ കൂട്ടാനാവുമെന്നാണ് മറ്റൊരു പ്രത്യേഗത.