ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Share

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള ഹര്‍ജികള്‍ കോടതി തള്ളുകയും പിന്നീട് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തിൽ മലയാള സിനിമ മേഖലയിൽ ചൂഷണം നടത്തിയവരിൽ പ്രമുഖ നടന്മാരും ഉന്നതരും ഉൾപ്പെടുന്നുണ്ടെന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രധാനപ്പെട്ട നടൻ മാഫിയ പോലെ സിനിമ മേഖലയിൽ നിലനിക്കുന്നുണ്ട്. സംവിധായകരും, നിർമ്മാതാക്കളും, മറ്റ് സാങ്കേതിക പ്രവർത്തകരും നടിമാരെ ചൂഷണത്തിനിരയാക്കുന്നുണ്ട് എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മലയാള സിനിമ മേഖലയിൽ അടിമുടി സ്ത്രീവിരുദ്ധതയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
43 പേരാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയത്. സാംസ്‌ക്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നുവെന്നും അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് പതിവാണ്. സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സഹകരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ട്. നടിമാർക്ക് പുറമെ അവരുടെ ബന്ധുക്കൾക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ട്.
വഴങ്ങാത്ത നടിമാർക്കെതിരെ പ്രതികാര നടപടി സ്ഥിരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇവർ അഭിനയിക്കുമ്പോൾ അനാവശ്യമായി റിപ്പീറ്റ് ഷോട്ട് എടുക്കാറുണ്ട്. അവസരങ്ങൾ ഇല്ലാതാക്കി സിനിമാ മേഖലയിൽനിന്ന് പുറത്താക്കാനുള്ള ശ്രമവും ഉണ്ട്. പരാതിപ്പെട്ടാൽ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഡബ്ലുസിസിയിൽ അംഗത്വം എടുത്തതിന് തൊഴിൽ നിഷേധിച്ചതായും ഒരു നടി മൊഴി നൽകിയിട്ടുണ്ട്.