പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി; ഇനി 2028-ല്‍ ലോസ് ആഞ്ജലീസിൽ

Share

പാരീസ് ഒളിംപിക്‌സിന് തിരശീല വീണു. ഫ്രഞ്ച് സംസ്ഥാനത്ത് നടക്കുന്ന ഗംഭീര ചടങ്ങോടെയാണ് തിരശീല വീണത്. നിലവിലെ ഒളിംപിക്‌സ് മത്സരങ്ങളിൽ ഓവറോള്‍ ചാമ്പ്യന്മാരായത് അമേരിക്കയാണ്. ചൈനയും അമേരിക്കയും 40 സ്വര്‍ണം വീതം നേടി. സ്വര്‍ണ നേട്ടത്തില്‍ ഇരു രാജ്യവും ഒപ്പത്തിനൊപ്പം ആണെങ്കിലും വെള്ളി മെഡല്‍ കൂടുതലുള്ളതാണ് അമേരിക്കയെ തുണച്ചത്. അവസാന ഇനമായ വനിതകളുടെ ബാസ്‌കറ്റ്‌ബോളില്‍ സ്വര്‍ണം ലഭിച്ചതോടെ ഒരു പോയിന്റ് വ്യത്യാസത്തിലാണ് അമേരിക്ക ഒന്നാം സ്ഥാനത്തെത്തിയത്.
സൂപ്പര്‍ കംപ്യൂട്ടറുകളുടെ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ചൈനയുടെ കുതിപ്പ്. സൂപ്പര്‍ കംപ്യൂട്ടറുകള്‍ പ്രവചിച്ചത് അമേരിക്ക ചാമ്പ്യന്മാര്‍ ആകുമെന്നായിരുന്നു. രണ്ടാംസ്ഥാനം ബ്രിട്ടൻ നേടുമെന്നും. എന്നാല്‍ ഈ പ്രവചനം കാറ്റില്‍ പറത്തിയുള്ള ചൈനീസ് കുതിപ്പായിരുന്നു പാരീസില്‍ കണ്ടത്. പാരീസില്‍ ആദ്യം പൊന്നണിഞ്ഞതും ചൈനയാണ്. രണ്ടാം സ്വര്‍ണവും ചൈനയ്ക്ക് തന്നെയായിരുന്നു.
അത്‌ലറ്റിക്‌സ് ആരംഭിച്ചതോടെ അമേരിക്ക കുതിപ്പ് തുടങ്ങി. എന്നാല്‍ വിജയിക്കുമെന്ന് ഉറപ്പിച്ച പല മത്സരങ്ങളിലും അമേരിക്ക പരാജയപ്പെട്ടിരുന്നു. നൂറു മീറ്ററിലെ വേഗ രാജാവായ നോവ ലേയില്‍സിനു ഇരുനൂറു മീറ്ററില്‍ വെങ്കലം മാത്രം. പനി ബാധിച്ച നോവ ഇല്ലാതെ ഓടിയ അമേരിക്കന്‍ റിലേ ടീം അയോഗ്യരായി.കൊടിയിറങ്ങുന്ന ദിവസവും ആദ്യം ചൈനീസ് കുതിപ്പ് തന്നെയായിരുന്നു. ഭാരദ്വാഹനത്തില്‍ കൂടി ചൈന പൊന്നണിഞ്ഞു.
അമേരിക്കയ്ക്ക് ഏറെ പ്രതീക്ഷയുള്ള രണ്ടു മത്സരം ബാക്കി. എന്നാല്‍ വനിതകളുടെ വോളിബോളില്‍ ഇറ്റലിയോട് അപ്രതീക്ഷിത തോല്‍വി. ബാക്കിയുള്ള മത്സരം ബാസ്‌കറ്റ്‌ബോളായിരുന്നു. ഫ്രാന്‍സുമായുള്ള മത്സരം ഒട്ടും എളുപ്പമായിരുന്നില്ല അമേരിക്കയ്ക്ക്. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍. ഒടുവില്‍ ഫോട്ടോ ഫിനിഷ് പോലെ ഒറ്റ പോയിന്റ് വ്യത്യാസത്തില്‍ അമേരിക്കയ്ക്ക് സ്വര്‍ണം.
ആകെ 126 മെഡലാണ് പാരീസില്‍ അമേരിക്ക നേടിയത്. ചൈന 91 മെഡലും നേടി. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലും ഒറ്റ സ്വര്‍ണത്തിന്റെ വ്യത്യാസത്തിലാണ് ചൈന രണ്ടാമതെത്തിയത്.
പാരിസ് എഡിഷനില്‍ ഇന്ത്യ ആറ് മെഡലുകളാണ് നേടിയത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കമാണിത്. കഴിഞ്ഞ തവണത്തെ ടോക്യോ ഒളിംപിക്സില്‍ ഇന്ത്യ ഏഴ് മെഡല്‍ നേടിയിരുന്നു. നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയതാണ് ഏക വെള്ളി മെഡല്‍ നേട്ടം. മൂന്ന് വെങ്കലമെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്. ഗുസ്തിയില്‍ നിന്നും ഹോക്കിയില്‍ നിന്നും ഓരോ വെങ്കലം നേടി.