ബംഗ്ലാദേശിൽ കലാപം അക്രമാസക്തമാകുന്നു; മരണം നൂറ് കടന്നു

Share

ബംഗ്ലാദേശ്: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ മരണം നൂറ് കടന്നു. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടൽ അക്രമാസക്തമാകുന്നു. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള നിസ്സഹകരണ പരിപാടിയില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാര്‍ഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉള്‍പ്പെടെ ഇടിച്ച്‌ കയറുകയും സംഘര്‍ഷം ആരംഭിക്കുകയുമായിരുന്നു.
നിലവിൽ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നിര്‍ത്തിവെച്ചു. രൂക്ഷമായ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മൊബൈല്‍ ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലും രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. കോടതികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. അക്രമത്തില്‍ 14 പോലീസുകാര്‍ ഉള്‍പ്പെടെ 91 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.
ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യര്‍ഥിച്ചു. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി സമ്ബര്‍ക്കം പുലര്‍ത്താനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 8801958383679 +8801958383680 +8801937400591 എന്നീ എമര്‍ജന്‍സി ഫോണ്‍ നമ്ബറുകളും പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അടിയന്തര സാഹചര്യങ്ങളില്‍ +88-01313076402 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.