മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു; വീടുകൾ പൊളിച്ചുമാറ്റി പരിശോധന

Share

ഒരു ഗ്രാമം മുഴുവൻ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കണ്ടത്. ഇപ്പോഴും അവിടെയുള്ളവരുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ചൂരൽ മലയിൽ കണ്ടതിനെക്കാൾ ഭീകരമായ ദൃശ്യങ്ങളാണ് ഇന്ന് മുണ്ടക്കൈയിൽനിന്ന് പുറത്തുവരുന്നത്. മുണ്ടക്കൈ ആണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. അവിടെ ഇരുനൂറോളം വീടുകളുണ്ടായിരുന്നു. ഒരു പച്ചപ്പ് പോലും അവശേഷിപ്പിക്കാതെയാണ് മലവെള്ളപ്പാച്ചിൽ ഒരു നാടിനെ മൂടിക്കളഞ്ഞത്. നിരവധി മൃതദേഹങ്ങൾ മണ്ണിനടയിൽ ഉണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. വീടുകൾ മണ്ണിനടിയിലേക്ക് താഴ്ന്നുപോയതിന്റെ ദൃശ്യങ്ങളും ഞെട്ടിക്കുന്നതാണ്. കാല് കുത്തിയാൽ മണ്ണിന്റെ താഴേക്ക് പോകുന്ന അവസ്ഥയാണ്. റൂഫ് നീക്കി കോൺക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള ആളുകളെ പുറത്തെടുക്കാൻ.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിക്കും. ബെയിലി പാലം നിർമാണം രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സൈന്യത്തിന്റെ 3 കെടാവർ ഡോഗുകളും ഒപ്പമെത്തും.
ചൂരൽമല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 98 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.