രക്ഷാപ്രവർത്തനത്തിന് സൈന്യം വയനാട്ടിൽ എത്തും; ജീവൻ രക്ഷ കാത്ത് മണ്ണിനടിയിൽ ജീവനുകൾ

Share

വയനാടിൽ നാല് തവണയായുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല, മേപ്പാടി, മുണ്ടക്കൈ നഗരത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. 43 പേരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി. ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനാണ് സാധ്യത. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. നിരവധി വീടുകളും തകർന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരൽമല പാലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഇതേ തുടർന്ന് ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനും സാധിക്കുന്നില്ല. പോലീസും നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ഒരു മണിക്ക് ആദ്യ ഉരുൾപൊട്ടലുണ്ടായതിന് പിന്നാലെ വീണ്ടും വലിയ രീതിൽ മലവെള്ളപ്പാച്ചിലുണ്ടായി. രക്ഷാപ്രവർത്തകർ അടക്കം ഓടിരക്ഷപ്പെട്ടു.
രക്ഷാപ്രവർത്തനത്തിനായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിന്റെ രണ്ട് സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും അപകടസ്ഥലത്തേക്ക് എത്തുന്നുണ്ട്. ഒറ്റപ്പെട്ട് പോയ ആളുകളെ എയർ ലിഫ്റ്റ് ചെയ്യുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥയായതിനാൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾക്ക് ദുരന്ത സ്ഥലത്തേയ്ക്ക് എത്താൻ കഴിയാത്ത അവസ്ഥയാണ്.